Friday, 9 November 2012

വിവാഹം ഒരു സൗകര്യമാണ്, ‘marriage is a licence to have an extra marital affair’. ന്യൂജനറേഷന്‍ മലയാള സിനിമകളില്‍ഹിറ്റായി മാറിയ ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ നായകനോട് ഡോക്ടറായ സ്ത്രീ കഥാപാത്രം പറയുന്ന വാക്കുകളാണിത്. കല്യാണം കഴിച്ചാല്‍ നല്ലൊരു ബന്ധം വഷളായി വൃത്തികേടാവുമെന്ന് കരുതിയാണ് തങ്ങള്‍ വെവ്വേറെ കെട്ടി പഴയ കാമുകി-കാമുക ബന്ധം ഇപ്പോഴും ആരോരുമറിയാതെ തുടരുന്നതെന്നാണ് നവമലയാളിയെ പ്രതിനിധീകരിക്കുന്ന ഈ ഡോക്ടര്‍ കഥാപാത്രം തുടര്‍ന്ന് പറയുന്നത്. വിവാഹം വിവാഹേതര ബന്ധത്തിനുള്ള ലൈസന്‍സാവുകയാണോ പുതുമലയാളിക്ക്? വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ‘ഗൃഹലക്ഷ്മി’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതും ഇത് തന്നെ. കണ്ണൂരിലെയും കോഴിക്കോട്ടെയും തൃശൂരിലെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും മനശ്ശാസ്ത്രജ്ഞരും ഫാമിലി കൗണ്‍സലര്‍മാരും ഒരേ സ്വരത്തില്‍ പറയുന്നു. മലയാളിയുടെ ദാമ്പത്യത്തില്‍ വിവാഹേതര ബന്ധങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നുണ്ട്, മുമ്പെങ്ങുമില്ലാത്ത വിധം. ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റും ദാമ്പത്യത്തില്‍ വിവാഹേതരബന്ധങ്ങള്‍ പെരുകുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റുമടക്കമുള്ള ആശയവിനിമയ ഉപാധികളാണ്. വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടെങ്കില്‍ പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക വിവാഹേതര ബന്ധത്തിലായിരിക്കും. പഴയ കാലത്തെ അപേക്ഷിച്ച് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വികാരങ്ങള്‍ കൈമാറാനും പങ്കുവെക്കാനും മൊബൈലും ഇന്റര്‍നെറ്റുമാക്കെ കൂടുതല്‍ സാധ്യതകളൊരുക്കുന്നുണ്ട് എന്ന വസ്തുത നിഷേധിച്ചിട്ട് കാര്യമില്ല-ഡോ. ജെയിന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു. അഫയറില്‍ തകരുന്ന ദാമ്പത്യം കുടുംബ ബന്ധങ്ങളിലെ മടുപ്പ് മൂലം ഭാര്യാഭര്‍ത്താക്കന്മാര്‍ അവിഹിത ബന്ധങ്ങളിലേര്‍പ്പെടാനുള്ള മാധ്യമമായി ഇന്റര്‍നെറ്റിനെ ഉപയോഗിക്കുന്നതായി ഇംഗഌഷ് മനശ്ശാസ്ത്രജ്ഞരായ യാനിക് ഷെട്ടലൈനും ലോയിക് റോഷും സംയുക്തമായി രചിച്ച ‘ഇന്‍ ബെഡ് വിത്ത് ദ വെബ്: ഇന്റര്‍നെറ്റ് ആന്റ് ദ ന്യൂ അഡല്‍ട്ടറി’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 28 നും 40 നും ഇടയിലുള്ള വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍

വിവാഹം ഒരു സൗകര്യമാണ്,‘marriage is a licence to have an extra marital affair’. ന്യൂജനറേഷന്‍ മലയാള സിനിമകളില്‍ഹിറ്റായി മാറിയ ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ നായകനോട് ഡോക്ടറായ സ്ത്രീ കഥാപാത്രം പറയുന്ന വാക്കുകളാണിത്. കല്യാണം കഴിച്ചാല്‍ നല്ലൊരു ബന്ധം വഷളായി വൃത്തികേടാവുമെന്ന് കരുതിയാണ് തങ്ങള്‍ വെവ്വേറെ കെട്ടി പഴയ കാമുകി-കാമുക ബന്ധം ഇപ്പോഴും ആരോരുമറിയാതെ തുടരുന്നതെന്നാണ് നവമലയാളിയെ പ്രതിനിധീകരിക്കുന്ന ഈ ഡോക്ടര്‍ കഥാപാത്രം തുടര്‍ന്ന് പറയുന്നത്. വിവാഹം വിവാഹേതര ബന്ധത്തിനുള്ള ലൈസന്‍സാവുകയാണോ പുതുമലയാളിക്ക്? വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ‘ഗൃഹലക്ഷ്മി’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതും ഇത് തന്നെ. കണ്ണൂരിലെയും കോഴിക്കോട്ടെയും തൃശൂരിലെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും മനശ്ശാസ്ത്രജ്ഞരും ഫാമിലി കൗണ്‍സലര്‍മാരും ഒരേ സ്വരത്തില്‍ പറയുന്നു. മലയാളിയുടെ ദാമ്പത്യത്തില്‍ വിവാഹേതര ബന്ധങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നുണ്ട്, മുമ്പെങ്ങുമില്ലാത്ത വിധം.

ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റും

ദാമ്പത്യത്തില്‍ വിവാഹേതരബന്ധങ്ങള്‍ പെരുകുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റുമടക്കമുള്ള ആശയവിനിമയ ഉപാധികളാണ്. വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടെങ്കില്‍ പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക വിവാഹേതര ബന്ധത്തിലായിരിക്കും. പഴയ കാലത്തെ അപേക്ഷിച്ച് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വികാരങ്ങള്‍ കൈമാറാനും പങ്കുവെക്കാനും മൊബൈലും ഇന്റര്‍നെറ്റുമാക്കെ കൂടുതല്‍ സാധ്യതകളൊരുക്കുന്നുണ്ട് എന്ന വസ്തുത നിഷേധിച്ചിട്ട് കാര്യമില്ല-ഡോ. ജെയിന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു.

അഫയറില്‍ തകരുന്ന ദാമ്പത്യം
കുടുംബ ബന്ധങ്ങളിലെ മടുപ്പ് മൂലം ഭാര്യാഭര്‍ത്താക്കന്മാര്‍ അവിഹിത ബന്ധങ്ങളിലേര്‍പ്പെടാനുള്ള മാധ്യമമായി ഇന്റര്‍നെറ്റിനെ ഉപയോഗിക്കുന്നതായി ഇംഗഌഷ് മനശ്ശാസ്ത്രജ്ഞരായ യാനിക് ഷെട്ടലൈനും ലോയിക് റോഷും സംയുക്തമായി രചിച്ച ‘ഇന്‍ ബെഡ് വിത്ത് ദ വെബ്: ഇന്റര്‍നെറ്റ് ആന്റ് ദ ന്യൂ അഡല്‍ട്ടറി’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 28 നും 40 നും ഇടയിലുള്ള വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ ഇന്റര്‍നെറ്റിനെ കുടുംബങ്ങള്‍ക്ക് പുറത്തുള്ള ഇണയെ തേടാനുപയോഗിക്കുന്നുവെന്നാണ് പുസ്തകത്തിലെ കണ്ടെത്തല്‍.

2011 ലെ മൂന്നിലൊന്ന് വിവാഹമോചനങ്ങള്‍ക്കും വഴിവെച്ചത് ലോകത്തിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായ ഫേസ്ബുക്കാണെന്ന് ലണ്ടനിലെ നിയമ വ്യവഹാര സ്ഥാപനമായ ഡിവോഴ്‌സ് ഓണ്‍ലൈന്‍ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിവാഹിതനായ ശേഷവും ഭര്‍ത്താവ് ഫേസ്ബുക്ക് പ്രൊഫൈലില്‍ സ്റ്റാറ്റസ് മാറ്റാത്തതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ച വാര്‍ത്തയും ഈയിടെ നമ്മുടെ തൊട്ടയല്‍പക്കമായ ആന്ധ്രയില്‍ നിന്ന് കേട്ടു.

മൊബൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗം മൂലമുള്ള ദാമ്പത്യപ്രശ്‌നങ്ങളുമായി ധാരാളം പേര്‍ ചികില്‍സക്കെത്തുന്നുണ്ടെന്ന് കാക്കനാട് കുസുമഗിരി മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ രാജന്‍ മത്തായി പറയുന്നു. മറ്റൊരാളുമായി വളരെ എളുപ്പത്തില്‍ സൗകര്യപ്രദമായി ആശയവിനിമയം നടത്താനും ബന്ധം സ്ഥാപിക്കാനുമൊക്കെയുള്ള അവസരം മൊബൈല്‍ഫോണ്‍ വ്യാപകമായതോടെ ലഭിച്ചത് ഇതിന് കാരണമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മൊബൈല്‍ ഫോണിന്റെ പ്രചാരം ഏറിയതോടെ ടെലഫോണ്‍ രതിയിലേര്‍പ്പെടുന്നവരുടെ എണ്ണവും വന്‍തോതില്‍ കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഈയിടെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. വിര്‍ച്വല്‍ രതിയുടെ വകഭേദമായ ടെലഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ സാധാരണക്കാര്‍ മുതല്‍ വിദ്യാസമ്പന്നരായ ഉന്നതോദ്യോഗസ്ഥന്മാര്‍ വരെയുണ്ട്. മൊബൈല്‍ ഫോണ്‍ കാമുകരെത്തേടി തുടര്‍ച്ചയായി യുവതികള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയത് ഈയിടെ പത്രങ്ങളില്‍ കൗതുക വാര്‍ത്തയായിരുന്നു. ‘ഒരു പരിചയവുമില്ലാത്ത, ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത വ്യക്തിയുടെ വാക്കുകള്‍ വിശ്വസിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതികള്‍ ഇറങ്ങിപ്പോകുന്ന കേസുകള്‍ ഇന്ന് ധാരാളം കേള്‍ക്കുന്നുണ്ട്. സാങ്കേതിക പുരോഗതിയുടെ ഒരു നെഗറ്റീവ് ഇംപാക്ടാണിത്’ -കോഴിക്കോട്ടെ ഒരു വനിത ഫാമിലി കൗണ്‍സലര്‍ പറയുന്നു.

വിലക്കപ്പെട്ട കനിയുടെ മധുരം നുണയാന്‍

പലവിധ പ്രതിസന്ധികളുടെ വേലിയേറ്റത്തിലാണിന്ന് മലയാളിയുടെ ദാമ്പത്യം. അതില്‍ ഏറ്റവും വേഗത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രവണത വേലിചാട്ടം എന്ന എക്‌സ്ട്രാ മാരിറ്റല്‍ അഫയര്‍ തന്നെ. ദാമ്പത്യത്തിനും കുടുംബത്തിനും വലിയ പരിക്കുകളാണ് വിവാഹേതര ബന്ധങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ കുടുംബാരോഗ്യം ക്ഷയിച്ചുതുടങ്ങിയത് പൊടുന്നനെ ഇന്നോ ഇന്നലയോ അല്ല. കുടുംബ കോടതികളില്‍ പെരുകുന്ന കേസുകള്‍ മുതല്‍ ദിനവും വായിച്ചുതള്ളുന്ന വാര്‍ത്തകളില്‍ വരെ അതിന്റെ സൂചനകള്‍ ഒളിഞ്ഞും തെളിഞ്ഞും നിറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. വിശ്വസിച്ചാലും ഇല്ലെങ്കിലും വിവാഹേതര ബന്ധങ്ങളും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വിവാഹമോചനങ്ങളുമൊക്കെ കേരളത്തില്‍ കൂടുകയാണ്, ഗ്രാമനഗര ഭേദമില്ലാതെ.

ദാമ്പത്യത്തിന്റെ പുതുമോടി അണയുംമുമ്പേ കാമുകനെത്തേടി യിറങ്ങുന്നവര്‍, ചെറുസൗന്ദര്യപ്പിണക്കങ്ങള്‍ പോലും വിവാഹ പൂര്‍വ ബന്ധത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഉപയോഗിക്കുന്നവര്‍, ഒരു മിസ്ഡ്‌കോള്‍ പ്രണയത്തിന്റെ വൈകാരികത്തിളപ്പില്‍ പ്രസവിച്ച് പോറ്റിവളര്‍ത്തിയ മക്കളെപ്പോലും ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോകുന്നവര്‍, പ്രണയത്തിന് തടസ്സമാകുന്നത് അച്ഛനോ അനുജത്തിയോ പങ്കാളിയോ ആയാല്‍ പോലും അവരെ ഇല്ലാതാക്കാന്‍ മടിക്കാത്തവര്‍, വിവാഹേതര ബന്ധം അല്ലലില്ലാതെ തുടരാവാനാവാത്ത സാഹചര്യത്തില്‍ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍.. അങ്ങിനെയങ്ങിനെ വിലക്കപ്പെട്ട കനിയുടെ മധുരം നുണയാന്‍ ദാമ്പത്യത്തിന്റെ കൂടുപൊട്ടിച്ചെറിയുന്നവരില്‍ പലതരക്കാരുണ്ട്.

വിവാഹേതര ബന്ധങ്ങളുടെ കാര്യകാരണങ്ങളിലേക്ക് കടക്കുംമുമ്പ് അടുത്ത കാലത്ത് വായിച്ചുമറന്ന ചില വാര്‍ത്തകളിലേക്ക് കണ്ണോടിക്കാം. അവയില്‍ വിവാഹേതര ബന്ധങ്ങളോടുള്ള ആധുനിക മലയാളിയുടെ സമീപനമുണ്ട്.

സാഹചര്യങ്ങള്‍ വര്‍ധിച്ചു

‘പ്രണയിച്ചാണ് ഞങ്ങള്‍ കല്യാണം കഴിച്ചത്, എന്നേക്കാളേറെ ഞാനവനെ വിശ്വസിച്ചിരുന്നു. എന്റെ വീട്ടുകാരോടും നാട്ടുകാരോടും സുഹൃത്തുക്കളോടുമൊക്കെ അവനുവേണ്ടി ഞാന്‍ തല്ലുകൂടിയിട്ടുണ്ട്. ഇപ്പോഴും എനിക്ക് വിശ്വാസിക്കാനാവുന്നില്ല, അവന് രണ്ട് വര്‍ഷത്തോളമായി ഓഫീസിലെ സുഹൃത്തുമായി ബന്ധമുണ്ടായിരുന്നെന്ന്, കുടുംബ കോടതിയിലെ കൗണ്‍സലറുടെ മുറിയിലിരുന്ന് ബി പി ഒ കമ്പനി ജീവനക്കാരിയായ യുവതി രോഷത്തോടെ പറഞ്ഞു.

പുരുഷനും സ്ത്രീയ്ക്കും ഇടപഴകാനുള്ള സാമൂഹിക സാഹചര്യങ്ങള്‍ വര്‍ധിച്ചത് വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ ബഷീര്‍ കുട്ടി ചൂണ്ടിക്കാണിക്കുന്നു.

ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ മറ്റൊരാളുടെ വൈകാരിക പിന്തുണതേടിപ്പോകാന്‍ ഇന്ന് ആണിനും പെണ്ണിനും വലിയ പ്രയാസമില്ല. ഒരു മെയിലോ മെസേജോ കൊണ്ടത് സാധ്യമാകും- അദ്ദേഹം പറയുന്നു. ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുമായുള്ള വിവാഹേതരബന്ധത്തില്‍ ചുരുങ്ങിയത് 10 ശതമാനമെങ്കിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഫാമിലി തെറാപ്പിസ്റ്റുകള്‍ പറയുന്നു.

വാര്‍ത്തകളില്‍ വേലി ചാടുന്നവര്‍

ഭര്‍ത്താവിനെയും പത്ത് വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളെയും ഉപേക്ഷിച്ചാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ യുവതി കാമുകനൊപ്പം പോയത്. ഒടുവില്‍ പോലീസ് കണ്ടെത്തി കോടതിയിലെത്തിച്ചപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ യുവതിയെ കാമുകനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.. ( മാതൃഭൂമി, നവംബര്‍ 21, 2011).

കാളികാവില്‍ കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെ ഉദയംപേരൂര്‍ പോലീസാണ് പിടികൂടിയത്. ലോഡ്ജില്‍ നിന്നാണ് രണ്ട് കുട്ടികളുടെ അമ്മയായ ഇരുപത്തിനാലുകാരിയെ കാമുകനൊപ്പം പിടികൂടിയത്. (മാതൃഭൂമി, ഒക്ടോബര്‍ 27, 2011)

എടപ്പാളില്‍ ഭര്‍ത്താവറിയാതെ വീടുവിട്ടിറങ്ങിയ യുവതിക്കുവേണ്ടി പോലീസിന് നെട്ടോട്ടമോടേണ്ടി വന്നു. ലോക്കല്‍ പോലീസും ഹൈവേ പോലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവില്‍ ജില്ലാതിര്‍ത്തിയില്‍ വെച്ചാണ് കാമുകനൊപ്പം ഗുരുവായൂര്‍ സ്വദേശിനിയായ 35 കാരിയെ പിടികൂടിയത്. (മാതൃഭൂമി, ജനുവരി 12, 2012)

ചാവക്കാട്ട് ഏഴുവയസ്സുള്ള മകനോടൊപ്പം കാണാതായ 28 കാരിയായ യുവതി ഇരുപത് ദിവസം കഴിഞ്ഞ് കാമുകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയ സമയം തന്നെ കോട്ടപ്പുറം സ്വദേശിനിയായ വീട്ടമ്മയും ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട് കുട്ടികളുള്ളയാളാണ് പിടിയിലായ കാമുകനും. (മാതൃഭൂമി, ഏപ്രില്‍ 4, 2012).

കരുവാരക്കുണ്ടില്‍ മൂന്ന് മക്കളെയും കൊണ്ട് യുവാവിനോടൊപ്പം പോയ യുവതി ഒന്നരമാസത്തെ ഒളിജീവിതത്തിനുശേഷമാണ് പോലീസിലും തുടര്‍ന്ന് നിലമ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരായത്. യുവതിയുടെ കാമുകന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിരുന്നു. (മാതൃഭൂമി, ഡിസംബര്‍ 5, 2011)

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് പകരം കാമുകിയെ കോടതിയില്‍ ഹാജരാക്കിയാണ് ഭര്‍ത്താവ് വിവാഹമോചനം നേടാന്‍ ശ്രമിച്ചത്. പക്ഷേ പരസ്പര സമ്മത വിവാഹമോചന ഹര്‍ജി കോടതി പരിഗണിച്ച സമയം കാമുകിയെയാണ് ഹാജരാക്കിയതെന്ന ആരോപണവുമായി ഭാര്യയെത്തിയതിനെത്തുടര്‍ന്ന് പദ്ധതി പാളുകയായിരുന്നു. (മാതൃഭൂമി, ഫെബ്രുവരി 17, 2012)

തൃശ്ശൂരില്‍ വിവാഹം കഴിഞ്ഞ് 12 ാം ദിവസം നവവധു കാമുകനൊപ്പം പോയ കേസില്‍ ഭര്‍ത്താവിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തൃശ്ശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിധിച്ചത്. (മാതൃഭൂമി, മാര്‍ച്ച്, 16, 2012)

ചാവക്കാട്ട് ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരിക്കെ മറ്റൊരു യുവതിയെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കുന്ന സ്വകാര്യ കോച്ചിങ് സ്ഥാപനത്തിലെ അധ്യാപകനെ കോടതി റിമാന്റ് ചെയ്തു. സ്‌കൂള്‍ അധ്യാപികയായ ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. (മാതൃഭൂമി, മാര്‍ച്ച് 20, 2012)

ദിനേന പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ‘അവിഹിത’ വാര്‍ത്തകളുടെ ചെറുസാമ്പിള്‍ മാത്രമാണിത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ചെയ്യപ്പെടാത്തതുമായ സംഭവങ്ങള്‍ ഇനിയും ധാരാളമുണ്ട്. വിവാഹേതരബന്ധത്തിന്റെ ചൂടുതേടിപ്പോകാന്‍ പുരുഷനെപ്പോലെ തന്നെ ഇന്ന് സ്ത്രീകളും തയ്യാറാവുന്നു എന്ന് ഈ വാര്‍ത്തകളില്‍ കാണാം. അവരില്‍ കൗമാരക്കാരികള്‍ തൊട്ട് മധ്യവയസ്‌കരായ വീട്ടമ്മമാര്‍ വരെയുണ്ട്. അവിവാഹിതരായ ചെറുപ്പക്കാരുമായി വിവാഹിതരായ സ്ത്രീകള്‍ അടുക്കുന്ന പ്രവണതയും കൂടുന്നതായി കുടുംബകോടതികളിലെ കേസുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നു. ‘പഴയ ജന്മിത്വ കാലത്തും ഇവിടെ വിവാഹേതരബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തേത് പോലെ പക്ഷേ അവ പുറത്ത് വന്നിരുന്നില്ല. സമൂഹം അതിനെ സ്വീകാര്യമായ ഒന്നായി അംഗീകരിച്ചിരുന്നുമില്ല. എന്നാലിന്ന് വിവാഹേതര ബന്ധങ്ങളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ അയവ് വന്നിട്ടുണ്ട്. കുറഞ്ഞത് 10-30 ശതമാനത്തോളമെങ്കിലും വിവാഹേതര ബന്ധങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചിട്ടുമുണ്ട്’ പ്രമുഖ സോഷ്യോളജിസ്റ്റും ഫാമിലി കൗണ്‍സലറുമായ എന്‍.പി.ഹാഫിസ് മുഹമ്മദ് പറയുന്നു.

അഫയറില്‍ തകരുന്ന ദാമ്പത്യം

വിവാഹമോചനക്കേസുകള്‍ കൂടുന്നതിലും വിവാഹേതര ബന്ധങ്ങളിലെ വര്‍ധന കാരണമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 38, 231 എണ്ണമാണ്. കോടതികള്‍ക്ക് വിവാഹമോചനം നേടുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ഇത് പിന്നെയും ഉയരും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വിവാഹമോചനക്കേസുകളില്‍ 350 ശതമാനമാണ് വര്‍ധന.
‘വിവാഹമോചനം തേടി കുടുംബകോടതികളിലെത്തുന്ന കേസുകളില്‍ വലിയൊരു ശതമാനത്തിന് വിവാഹേതര ബന്ധങ്ങളാണ് കാരണം. പക്ഷേ പലപ്പോഴും അവ കാരണമായി കാണിക്കാറില്ല എന്നുമാത്രം. വിവാഹേതര ബന്ധം കോടതിയില്‍ തെളിയിക്കാനുള്ള പ്രയാസം, വിവാഹേതര ബന്ധമാണ് കാരണമെന്ന് വരുന്നത് പുനര്‍വിവാഹ സാധ്യത കുറയ്ക്കുന്നത്, വിവാഹേതരബന്ധം പുറത്തറിയുന്നതിലെ നാണക്കേട് തുടങ്ങിയവയൊക്കെ മൂലം വിവാഹമോചന കേസില്‍ വിവാഹേതര ബന്ധം മറച്ചുവെച്ച് മറ്റു കാരണങ്ങളാണ് പലരും കാണിക്കുക. അഭിഭാഷകരും അതിന് പ്രേരിപ്പിക്കും’, കണ്ണൂര്‍ കോടതിയിലെ അഭിഭാഷക അഡ്വ. ജി. കവിത പറയുന്നു.

യുവാക്കളായ ദമ്പതികള്‍ക്കിടയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് തൃശ്ശൂര്‍ ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ക്ലിനിക്കല്‍ സെക്കോളജിസ്റ്റായ ഡോ. ജെയിന്‍ ജോസഫും പറയുന്നു. തൃശൂര്‍ കുടുംബ കോടതിയില്‍ എത്തുന്ന വിവാഹമോചന കേസുകളില്‍ 20-40 ശതമാനത്തിലും കാരണം വിവാഹേതര ബന്ധങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യൂട്യൂബിലും മൊബൈല്‍ഫോണുകളിലുമൊക്കെ പ്രചരിക്കുന്ന ക്ലിപ്പുകളും സംഭാഷണങ്ങളുമൊക്കെയും പെരുകുന്ന വിവാഹേതര ബന്ധങ്ങളുടെ സംസാരിക്കുന്ന തെളിവുകളാണ്.
കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളില്‍ വിവാഹേതര ബന്ധത്തിനുള്ള തെളിവായി ടെലഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകള്‍ ഇന്ന് ധാരാളമായി ഹാജരാക്കപ്പെടുന്നുണ്ട്. സദാചാരപ്പോലീസ് വാര്‍ത്തകള്‍ കൂടിവരുന്നതിന് പിന്നിലും വിവാഹേതര ബന്ധത്തിന്റെ വര്‍ധന കാണാം.

ദാമ്പത്യം ബന്ധനമാവുമ്പോള്‍

ദാമ്പത്യത്തിലെ അസ്വസ്ഥതകളാണ് വിവാഹേതരബന്ധങ്ങള്‍ക്ക് വളമാകുന്ന മറ്റൊരുഘടകം. കുടുംബത്തിനോ കുട്ടികള്‍ക്കോ വേണ്ടി സ ഹിക്കാന്‍ പണ്ടേപ്പോലെ ഇന്ന് സ്ത്രീകള്‍ തയ്യാറല്ല. പൊരുത്തക്കേടുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ യുവതികള്‍ ‘നോ’ പറയുന്നുണ്ടിന്ന്. സാമ്പത്തിക സ്വാശ്രയത്വവും സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അവബോധവും അവകാശബോധവുമൊക്കെ പൊടുന്നനെ ഇത്തരം കടുത്ത തീരുമാനമെടുക്കാന്‍ അവര്‍ക്ക് പ്രേരണയാകുന്നുണ്ട്. ദാമ്പത്യത്തില്‍ അസ്വസ്ഥതകളുണ്ടാവുമ്പോള്‍ വിവാഹപൂര്‍വ ബന്ധത്തിലെ കാമുകനെ സമീപിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. മറ്റുള്ളവരുമായുള്ള ആശയവിനിമയം കൂടിയപ്പോള്‍ തന്നെ ദാമ്പത്യപങ്കാളികള്‍ക്കിടയിലെ കമ്യൂണിക്കേഷന്‍ വല്ലാതെ കുറഞ്ഞിട്ടുമുണ്ട്. ജോലിയുടെയും മറ്റും തിരക്കും സമ്മര്‍ദവും സമയക്കുറവുമൊക്കെയാണതിന് കാരണം. രണ്ട് ഷിഫ്റ്റുകളില്‍ വര്‍ക്ക് ചെയ്യുന്ന ദമ്പതികള്‍ക്കിടയില്‍ സെക്‌സ് പോലും വല്ലാതെ കുറഞ്ഞിട്ടുണ്ട്- എന്‍ പി ഹാഫിസ് മുഹമ്മദ് പറയുന്നു.

ഇന്ത്യയിലെ വിവാഹമോചനക്കേസുകളില്‍ 80-85 ശതമാനത്തിനും മുന്‍കൈ എടുക്കുന്നത് സ്ത്രീകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ‘ ഒരിക്കല്‍ ഒരു യുവതിയും ഭര്‍ത്താവും വിവാഹമോചനം തേടിയെത്തി. ഭാര്യ ഐ ടി കമ്പനിയിലും ഭര്‍ത്താവ് മെഡിക്കല്‍ കോളേജിലും ജോലി ചെയ്യുന്നു. നാട്ടിന്‍പുറത്തുകാരനായ ഭര്‍ത്താവ് തന്നോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു യുവതിയുടെ പരാതി. വീട്ടുകാരും കൗണ്‍സലറുമൊക്കെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവള്‍ ഡിവോഴ്‌സില്‍ ഉറച്ചു നിന്നു. ഇതിനിടെ ചെറുപ്പക്കാരന്‍ അപകടത്തില്‍ പെട്ട് കിടപ്പിലായി. തെളിവെടുപ്പിന് കോടതിയില്‍ വരാന്‍ പറ്റാത്ത അവസ്ഥ. വീട്ടുകാരും ബന്ധുക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും സാവകാശം നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഒടുവില്‍ ഭര്‍ത്താവിനെ സ്‌ട്രെച്ചറില്‍ കോടതിമുറിയിലെത്തിച്ചാണ് വിവാഹമോചനം നേടിയത്. പെണ്‍കുട്ടിക്ക് ഒരു അഫയര്‍ ഉണ്ടായിരുന്നതാണേ്രത എത്രയും പെട്ടെന്ന് ഈ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവളെ പ്രേരിപ്പിച്ചത്’, അഡ്വ ജി.കവിത പറഞ്ഞു.

മാറുന്ന ലൈംഗികത

മലയാളിയുടെ ലൈംഗിക സ്വഭാവത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ മാറ്റമാണുണ്ടായത്. പുറമേ ലൈംഗികമായ യാഥാസ്ഥിതികത്വം നടിക്കുമ്പോഴും അവന്റെ/ അവളുടെ ഉള്ളില്‍ ലൈംഗികത തിളച്ചുമറിയുകയാണ്. ചുറ്റുപാടുകളില്‍ ലൈംഗികതയുടെ ധാരാളിത്തവുമുണ്ട്. മാധ്യമങ്ങളും സിനിമയും ഇന്റര്‍നെറ്റുമൊക്കെ സ്വതന്ത്ര ലൈംഗികതയെ പ്രോല്‍സാഹിപ്പിക്കുന്നു. ഈ അടുത്തകാലത്ത് ഇറങ്ങിയ ഒട്ടുമിക്ക മള്‍ട്ടിപ്ലക്‌സ് സിനിമകളുടെയും പ്രമേയം പരിശോധിച്ചാല്‍ വിവാഹേതരബന്ധങ്ങളാണെന്ന് കാണാനാവും. ഇതൊക്കെ ആണിന്റെയും പെണ്ണിന്റെയും ലൈംഗിക താല്‍പര്യം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ജില്ലയില്‍ നടന്ന ഒരു പഠനത്തില്‍ പങ്കെടുത്ത 62.4 ശതമാനം പേരും വിവാഹേതര ബന്ധങ്ങളുള്ള ആളുകളെ തങ്ങള്‍ക്ക് നേരിട്ടറിയാമെന്നാണ് വ്യക്തമാക്കിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 29 ശതമാനം പേര്‍ തങ്ങള്‍ പങ്കാളിയുമായല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. കേരള യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്റര്‍ കാമ്പസില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ 17.6 ശതമാനം ആണ്‍കുട്ടികളും 10. 7 ശതമാനം പെണ്‍കുട്ടികളും എതിര്‍ലിംഗത്തിലെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 200 കോളേജ് വിദ്യര്‍ത്ഥിനികളില്‍ 180 പേരും ഏതെങ്കിലും തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയുണ്ടായി.

അവിഹിത കുറ്റകൃത്യങ്ങള്‍

വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരികയാണ്. ചിലര്‍ വിവാഹേതര ബന്ധത്തിന് തടസ്സമായി നില്‍ക്കുന്നവരെ ഇല്ലാതാക്കുന്നു. മറ്റുചിലര്‍ വിവാഹേതര ബന്ധത്തെ കുറ്റകൃത്യത്തിന് ഉപയോഗപ്പെടുത്തുന്നു, ഇനിയൊരു കൂട്ടര്‍ മരണത്തിന്റെ വഴി സ്വയം തിരഞ്ഞെടുക്കുന്നു.

ഇടുക്കി കുഞ്ചിത്തണ്ണിയില്‍ 12 കാരിയെ കഴുത്ത് ഞെരിച്ച് വിഷം കൊടുത്ത് കൊന്ന കേസില്‍ ചേച്ചിയെയും കാമുകനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് കേരളം ഞെട്ടലോടെയാണ് വായിച്ചത്. പ്രണയത്തിന് തടസ്സം നിന്നതിനാണ് അനുജത്തിയെ ചേച്ചിയും കാമുകനും ചേര്‍ന്ന് കൊന്നത്. (മാതൃഭൂമി മാര്‍ച്ച് 2, 2011)

തൃക്കാക്കരയില്‍ കാമുകനുമായി ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനുമാണ് പോലീസ് പിടിയിലായത്. (മാതൃഭൂമി, ജനുവരി 2, 2012)

കൊല്ലങ്കോട്ട് മുതലമടയില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച കേസിലും അറസ്റ്റിലായത് കാമുകനാണ്. (മാതൃഭൂമി, മാര്‍ച്ച് 1, 2012)

തൊടുപുഴയില്‍ ഭര്‍തൃമതിയായ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന് ലഭിച്ചത് ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷരൂപ പിഴയും. (മാതൃഭൂമി മെയ്, 17, 2012).

കോഴിക്കോട്ടെ അമ്പായത്തോട്ടില്‍ രവീന്ദ്രനെ കുത്തിക്കൊന്ന കേസിലും ശിക്ഷ ലഭിച്ചത് ഭാര്യയ്ക്കും കാമുകനുമാണ്. (മാതൃഭൂമി, മെയ് 16, 2012)

കുമ്പളങ്ങിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷമാണ് യുവാവ് കഴുത്തുമുറിച്ച് കായലില്‍ ചാടി മരിച്ചത്. ഭാര്യയുടെ മൊബൈല്‍ ഫോണില്‍ സ്ഥിരമായി വിളി വരുന്നതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. (മാതൃഭൂമി, മെയ് 7, 2012)

ചവറയില്‍ വിവാഹിതയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ കാമുകന്‍ യുവതിയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് സൗകര്യവുമൊരുക്കിക്കൊടുത്തു. (മാതൃഭൂമി, ഏപ്രില്‍ 29, 2012)

ചെങ്ങന്നൂരില്‍ പ്രണയബദ്ധരായ യുവാവും അമ്മായിയും ഒരേ കയറില്‍ തൂങ്ങി മരിച്ചത് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്നതിരിച്ചറിവിലാണ്. (മാതൃഭൂമി, ജൂണ്‍ 18, 2011)

എരമംഗലത്ത് തൃശ്ശൂര്‍-കോട്ടപ്പുറം റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ നിന്ന് തീവണ്ടിക്ക് മുന്നില്‍ ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്തതും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിവിലാണ്. യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരനായിരുന്നു കാമുകന്‍. (മാതൃഭൂമി, ജനവരി 14, 2012)

അനാഥരാകുന്ന കുഞ്ഞുങ്ങള്‍

വിവാഹേതരബന്ധങ്ങളും വിവാഹമോചനങ്ങളും പെരുകുമ്പോള്‍ പ്രധാനമായും അതിന്റെ ഇരകളാകുന്നത് കുഞ്ഞുങ്ങളാണ്. അവരെക്കുറി ച്ച് എന്തിന് ചിന്തിക്കണം എന്നാണ് സ്വന്തം കാര്യം നോക്കി വിവാഹേതര ബന്ധം തേടുന്നവരുടെയും പിരിയുന്നവരുടെയും ലൈന്‍. നീലേശ്വരത്ത് ഈയിടെ കാമുകിക്കൊപ്പം യുവാവ് ജീവിതം അവസാനിപ്പിച്ചപ്പോള്‍ അനാഥമായത് ഭാര്യയുടെയും ഇരട്ടകളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവിതമാണ്. (മാതൃഭൂമി, ജൂണ്‍1, 2012).

ആലപ്പുഴയില്‍ 14 കാരന്‍ സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത നടുക്കത്തോടെയാണ് നാം വായിച്ചത്. പക്ഷേ ആ കുട്ടിക്കുറ്റവാളിയുടെ കുറ്റസമ്മതം മലയാളി ശ്രദ്ധിച്ചുവായിക്കേണ്ടതാണ്. അനാഥാലയത്തിലാണ് പയ്യന്‍ വളര്‍ന്നത്. അച്ഛന്റെ പല ഭാര്യമാരില്‍ ഒരാളായിരുന്നു അമ്മ. അമ്മ തന്റെ വിഷമങ്ങള്‍ തീര്‍ത്തത് ബാലനെ ക്രൂരമായി തല്ലിയാണ്. പേടിച്ച് അമ്മയെ വിട്ട് അച്ഛന്റെയടുത്ത് എത്തിയ അവനെ അവിടെ കാത്തിരുന്നത് രണ്ടാനമ്മയുടെ പീഡനങ്ങള്‍. അച്ഛനും അമ്മയും വിവാഹേതരബന്ധങ്ങള്‍ തേടിപ്പോകുന്നത് കണ്ടുവളരുന്ന കുട്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് എന്തായിരിക്കും.

ദാമ്പത്യത്തെ ശക്തിപ്പെടുത്താം

വിശ്വാസം അതല്ലേ എല്ലാം എന്ന് പറയുന്നത് ദാമ്പത്യത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാണ്. അത്രമേല്‍ പവിത്രമാണ് ദാമ്പത്യത്തില്‍ അതിന്റെ സ്ഥാനം. ഈ അടിസ്ഥാന ശിലയിലാണ് വിവാഹേതരബന്ധം ആഘാതമേല്‍പ്പിക്കുക. അത് കുടുംബത്തിന്റെ താളം തെറ്റിക്കും. വിവാഹേതരബന്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് മോചനം നേടുക അതുകൊണ്ട് തന്നെ അത്ര എളുപ്പമല്ല. ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയാണ് ഓരോ വിവാഹേതരബന്ധവും. അതിലുള്‍പ്പെട്ടവരെ മാത്രമായിരിക്കില്ല അത് പരിക്കേല്‍പിക്കുക. കുടുംബത്തിലും സമൂഹത്തിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടും. അതിലേറ്റവും പ്രധാനം വിവാഹേതരബന്ധം കണ്ടുപിടിക്കപ്പെടുമ്പോള്‍ പങ്കാളിക്ക് അനുഭവപ്പെടുന്ന വഞ്ചിക്കപ്പെട്ടു എന്ന തോന്നലാണ്. അതുണ്ടാക്കുന്ന മാനസിക ആഘാതം വളരെ വലുതായിരിക്കും. ദേഷ്യമോ അക്രമമോ മാനസിക പ്രശ്‌നങ്ങളോ ഒക്കെയായിട്ടായിരിക്കും അത് പ്രതിഫലിക്കുക. തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചോ, തനിക്കെന്തെങ്കിലും പോരായ്മയുണ്ടോ എന്നൊക്കെ ചിന്തിച്ച് നിരാശയിലേക്കും വിഷാദത്തിലേക്കുമൊക്കെ വീണുപോകുന്നവരുമുണ്ട്.

കണ്ടുപിടിക്കപ്പെട്ടാലും ഇല്ലെങ്കിലും അഫയറുകള്‍ കുടുംബത്തിലും ദൈനംദിന ജീവിതത്തിലും പലവിധ പ്രശ്‌നങ്ങളുണ്ടാക്കും. വീട്ടുകാര്യങ്ങളിലെ ശ്രദ്ധക്കുറവുകള്‍ മുതല്‍ അധികച്ചെലവുകള്‍ വരെ പലതുണ്ടവ. കഴിഞ്ഞത് കഴിഞ്ഞു എന്ന മട്ടില്‍ വിവാഹജീവിതം തുടരാന്‍ തീരുമാനിച്ചാലും വഞ്ചിക്കപ്പെട്ട പങ്കാളിയില്‍ അവിശ്വാസവും സംശയരോഗവുമൊക്കെ ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. പങ്കാളി വീണ്ടും വേലിചാടിയാലോ എന്ന ഭീതി സദാ ഇത്തരക്കാരിലുണ്ടാകും. വഞ്ചിക്കപ്പെട്ട പങ്കാളിക്ക് ഇണയിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നത് ദമ്പതികളുടെ ലൈംഗിക ജീവിതത്തെയും ഗുരുതരമായി ബാധിക്കും. കഠിനമായ പരിശ്രമ വും അര്‍പ്പണബോധവുമുണ്ടെങ്കിലേ വിവാഹേതരബന്ധത്തിന്റെ ആഘാതങ്ങളില്‍ നിന്ന് ദമ്പതികള്‍ക്ക് രക്ഷപ്പെടാനാവൂ. അതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും വിശ്വാസം തിരിച്ചുപിടിക്കല്‍ എളുപ്പമല്ല എന്നതും തന്നെ കാരണം.

വിവാഹേതര ബന്ധത്തെ പ്രതിരോധിക്കുക തന്നെയാണ് മികച്ച മാര്‍ഗം. ദാമ്പത്യം ശക്തിപ്പെടുത്തുന്നത് കൊണ്ടേ അത് കഴിയൂ. സ്‌നേഹവും വിട്ടുവീഴ്ചയും ത്യാഗവുമൊക്കെ കുടുംബത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് പൊരുത്തത്തിന്റെ മേഖലകള്‍ കണ്ടെത്തുമ്പോള്‍ ദാമ്പത്യം ആഹ്ലാദകരമാകും. ഒപ്പം വ്യക്തികള്‍ സ്വയം നിയന്ത്രിക്കുകയും ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് അസാധ്യമല്ല.

സ്വാതന്ത്ര്യത്തിന്റെ പേരില്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഇന്‍ഡിവിജ്വലിസം വ്യാപകമാവുകയാണ്. ഉത്തരവാദിത്തങ്ങളില്ലാത്ത, ചരടുകളില്ലാത്ത സ്വതന്ത്രബന്ധങ്ങളോടാണവര്‍ക്കിന്ന് താല്‍പര്യം. ലിവ്-ഇന്‍ റിലേഷനുകളും കാഷ്വല്‍ സെക്‌സുമൊക്കെ നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ കൂടുന്നതായി ഒരു പ്രമുഖ ദേശീയ മാസിക ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് ഓര്‍ക്കുക. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമുള്ള ലൈംഗിക അസംതൃപ്തിയും വിവാഹേതര ബന്ധങ്ങള്‍ കൂടാനുള്ള ഒരു കാരണമായി മനശ്ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ നേരത്തേ ലൈംഗിക ജീവിതത്തില്‍ നിന്ന് പിന്മാറുന്നത് മധ്യവയസ്‌കരായ പുരുഷന്മാരെ വിവാഹേതര ബന്ധങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം ലൈംഗികതയില്‍ പുരുഷന്‍ ഇപ്പോഴും തുടരുന്ന ഏകാധിപത്യ സമീപനമാണ് സംതൃപ്തമായ മറ്റു ബന്ധങ്ങള്‍ തേടാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. കിടപ്പറയില്‍ പെണ്ണിനെ കീഴടക്കാനാണ് ഇന്നും മലയാളി പുരുഷന്‍ ശ്രമിക്കുന്നത്. കീഴടങ്ങാന്‍ മലയാളി യുവതി തയ്യാറുമല്ല. അവളിലെ മാറ്റം തിരിച്ചറിയാനോ ഉള്‍കൊള്ളാനോ പുരുഷന് കഴിഞ്ഞിട്ടില്ല. അത് സംശയരോഗമായും മറ്റും അവനില്‍ പ്രതിഫലിക്കുമ്പോള്‍ അവളില്‍ അത് കുടുംബത്തിനുപുറത്ത് സംതൃപ്തി നേടാനുള്ള ആഗ്രഹമായാണ് പ്രതിഫലിക്കുന്നത്.

യാസിര്‍ ഫയാസ്‌

കടപ്പാട്: മാതൃഭൂമി


No comments:

Post a Comment