Friday, 2 November 2012

.പ്രേമലേഖനം

വായിക്കുന്നു 
കത്തില്ലാത്ത പ്രേമം ഉപ്പില്ലാത്ത കഞ്ഞി
മലയാളവും  മലയാളിയും അറിഞ്ഞ ഏറ്റവും സുന്ദരവും തീക്ഷണവും ആയ പ്രേമലേഖനം  ഏതു  എന്ന  ചോദ്യത്തിനു ഒരുത്തരമേ ഉള്ളൂ.. കേശവന്‍ നായര്‍ സാറാമ്മയ്ക്ക്  എഴുതിയ അനശ്വര പ്രണയലേഖനം.
"ജീവിതം  യൌവന  തീക്ഷണവും , ഹൃദയം  പ്രേമസുരഭിലവുമായ  ഈ അസുലഭ സുന്ദര നിമിഷത്തില്‍  ഭവതി എന്ത്  ചെയ്യുകയാണ് ?"
        ആരെക്കൊണ്ടു കഴിയും ഹൃദയെശ്വരിയ്ക്ക് ഹൃദയം സമര്‍പ്പിച്ചു എഴുതുമ്പോള്‍ ഇതിലും മികച്ചൊരു  തുടക്കം നല്‍കാന്‍? സുല്‍ത്താന്‍ , തുസ്സീ ഗ്രേറ്റ്‌ ഹോ
         അന്നും ഇന്നും  എന്നും , ലിപികള്‍ നിലവില്‍  വന്നതിനു ശേഷം എല്ലായ്പ്പോഴും കത്തിടപാടു  ഇല്ലാതെ പ്രണയം ഉണ്ടായിട്ടില്ല.കാലത്തിനനുസരിച്ച് കത്തിന്റെ രൂപവും ഭാവവും മാറിയിട്ടുണ്ടാവാം. എങ്കിലും കത്തുകള്‍ ഇല്ലാതിരുന്നിട്ടില്ല. പ്രണയ ദൂതുകള്‍  കാവ്യങ്ങളായി മാറിയപ്പോള്‍ ഭാരതീയ സാഹിത്യത്തിനു ലഭിച്ചത് അനശ്വരങ്ങളായ സന്ദേശകാവ്യങ്ങളാണ്. മേഘസന്ദേശവും, മയൂരസന്ദേശവും, ഉണ്ണുനീലി സന്ദേശവും എല്ലാം പ്രണയകവികളുടെ വേദപുസ്തകങ്ങള്‍ ആയി കണക്കാക്കപ്പെടെണ്ടവയാണ്. അസാധാരണമായ   ഭാവനകളും, വിവരണങ്ങളും, പ്രയോഗങ്ങളും, പൈങ്കിളിയും ആവശ്യത്തില്‍ കൂടുതല്‍ എരിവും പുളിയുമെല്ലാം  അനര്‍ഗ്ഗളമായി നിര്‍ഗ്ഗളിച്ചവയാണ് ഈ കാവ്യങ്ങള്‍ എല്ലാം തന്നെയും. എന്തിനു പറയുന്നു , കടലിനക്കരെഇക്കരെ സുഖദുഖങ്ങളും, ആശയും നിരാശയും , പ്രണയവും വിരഹവും, കണ്ണീരും പുഞ്ചിരിയും  പങ്കു വെച്ചുകൊണ്ടിരുന്ന കത്തുപാട്ടുകള്‍ - അതിനു സമമായി ആധുനീക മലയാളത്തില്‍ വേറെ   എന്തെങ്കിലും ഉണ്ടോ?
എന്റെ വീണേ,
നിന്നെ ഞാന്‍ എത്ര സ്നേഹിയ്ക്കുന്നു എന്ന് എന്നെ തന്നെ അറിയിയ്ക്കാനായിരിയിക്കണം ഈ നടക്കുന്നതൊക്കെ. യാതൊരു ബുദ്ധിമുട്ടുമില്ലാതെ , വീണ എന്റെയും ഞാന്‍ വീണയുടെയും ആയി തീര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷേ , ഞാന്‍ ഒരിയ്ക്കലും അറിയില്ലായിരുന്നു, വീണ എനിയ്ക്കെത്ര മാത്രം വിലപ്പെട്ടതാണെന്ന്. സത്യം പറഞ്ഞാല്‍ ഒന്നിലും ഒരു താല്‍പര്യവും ഇല്ല. നിന്നെക്കുരിചോര്തുള്ള ആധി മാത്രമാണ് മനസ്സില്‍ .
ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടാണ്‌ ഉണര്‍ന്നത്. ഒന്നുമില്ല, എന്റെ മൊബൈലില്‍ ഒരു മെസ്സേജ് വന്നു എന്നായിരുന്നു സ്വപ്നം.  അയച്ചത് വീണയും. സ്വപ്നമാണെങ്കിലും ഒരു അഡ്രിനാലിന്‍ റഷ് ഫീല്‍ ചെയ്തു ശരിയ്ക്കും. ഞെട്ടി എഴുന്നേറ്റു ഫോണ്‍ നോക്കിയപ്പോള്‍ അതുണ്ട് എന്നത്തേയും പോലെ ശൂന്യം.
എനിയ്ക്കറിയില്ല എന്തിനാണ് ഞാന്‍ ഇങ്ങനെ നിന്നെ സ്നേഹിയ്ക്കുന്നത് എന്ന്നീട്ടിയൊരു വള്ളിയിട്ട 'വ' യും, അറ്റം ചുരുട്ടിയ 'ന്ന' യും ആണ് അക്ഷരമാലയില്‍ ഞാന്‍ ഏറ്റവുമധികം പെട്ടെന്ന് കണ്ടു പിടിയ്ക്കുന്നത്.പത്രം വായിക്കുമ്പോള്‍ ആന ഇടഞ്ഞു എന്ന വാര്‍ത്തയ്ക്കിടയ്ക്കു എവിടെയോ കണ്ടു "താഴെ 'വീണ' രണ്ടാം പാപ്പാനേ " എന്ന്. ആ വീണയില്‍ ഞാന്‍ കുടുങ്ങി പോവുന്നു. കേള്‍ക്കുന്ന പാട്ടുകളിലോക്കെ എവിടെ നിന്നെങ്കിലും ഒരു വീണ കേറി വരും. സ്റ്റാര്‍ സിങ്ങേറില്‍ യേശുദാസിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ പരസ്യതിലുമുണ്ട് 'ഹൃദയം ഒരു വീണയായ് ' എന്ന പാട്ട്. അവിടെ നിന്നും ചാടി ഇന്ത്യ വിഷനില്‍ എത്തിയപ്പോള്‍ അവിടെ വാര്‍ത്ത വായിയ്ക്കുന്നത് വീണ ജോര്‍ജ് . ഓണ്‍ലൈന്‍ ആയി ടൈംസ്‌ ഓഫ് ഇന്ത്യ വായിക്കുമ്പോള്‍ ദേ കിടക്കുന്നു പാക് നടി വീണ മല്ലികിനെ കുറിച്ചുള്ള ഗോസ്സിപ്പ്. എവിടെ തിരിഞ്ഞു നോക്കിയാലും വീണ മാത്രം. എന്തായാലും എന്റെ പേര് അങ്ങനെയൊന്നും വീണയെ തേടി വരില്ല. നിന്നെ പിരിഞ്ഞുള്ള ഓരോ നിമിഷവും ഞാന്‍ കൂടുതല്‍ കൂടുതലായി നിന്നെ സ്നേഹിച്ചു കൊണ്ടിരിയ്ക്കുന്നു. നിന്നോടുള്ള മോഹം, ആഗ്രഹം , സ്നേഹം ഇതൊക്കെ കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ പെണ്ണെ..!!
                 അതൊക്കെ അവിടെ  നില്‍ക്കട്ടെ . നളദമയന്തിമാരുടെ ഔദ്യോഗിക പോസ്റ്റുമാനായ ഹംസത്തെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ എന്റെ സ്വന്തം പ്രണയലേഖനങ്ങളുടെ കഥ പങ്കു വെക്കുകയാണ്. കഥയൊന്നും അല്ലെങ്കിലും ഒരു ഒന്നുരണ്ടു പൊതുവിജ്ഞാനം.
         പതിനൊന്നില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പ്രണയപാപം പങ്കുവെക്കുന്നത്. ആ കഥയൊക്കെ മുന്‍പ് പറഞ്ഞതാണ്. ആവര്‍ത്തിക്കുന്നില്ല. എന്തായാലും ഞാന്‍ പ്രണയകാവ്യരചനയില്‍ ഹരിശ്രീ കുറിച്ചത്  ആ രണ്ടായിരത്തി ഒന്ന് - രണ്ടായിരത്തി രണ്ടു കാലഘട്ടത്തിലാണ്. 
             സത്യം പറയാമല്ലോ, എന്റെ ആദ്യകാല സന്ദേശകാവ്യങ്ങള്‍ ശുദ്ധ പൈങ്കിളിയും , സാഹിത്യം പോയിട്ട് മനുഷ്യന്റെ യഥാര്‍ത്ഥ ഫീലിങ്ങ്സ്‌ പോലും  അരികിലൂടെ  കൂടി കടന്നു പോകാത്തതും ആയിരുന്നു. അതെ സമയം എന്റെ അന്നത്തെ പ്രണയിനിയാകട്ടെ ഒരു വിദുഷിയും. നല്ല ഭംഗിയുള്ള അവളുടെ കയ്യക്ഷരത്തില്‍ എഴുതപ്പെട്ട ആ കത്തുകളില്‍ ഓരോന്നിലും പ്രണയവും, സമകാലീനതയും, സിനിമയും , കവിതയും പാട്ടും എല്ലാം കടന്നു വരും. പ്രണയ ചന്ദ്രിക പൂനിലാവൊഴുക്കി, ചുംബനതാരങ്ങള്‍ മൊട്ടിട്ടു നിന്നിരുന്ന അവ ഓരോന്നും  ആരോ ഒരാള്‍ എന്റെ ഒരു പോസ്റ്റിനു കമന്റ്‌ ചെയ്ത പോലെ 'നല്ല വായനാസുഖം തരുന്ന രചന'കള്‍ ആയിരുന്നു .  വൈകുന്നേരം എട്ടുമണിക്ക് ക്ലാസ്സ്‌ റൂമില്‍ നിന്നും പഠന സമയം കഴിഞ്ഞു പിരിയുമ്പോള്‍ കണ്ണും കണ്ണും സംസാരിക്കും. ഷെല്‍ഫ് അറ്റാച്ച്ഡ്‌ മേശക്കകത്ത്  പതിവ് പുസ്തകത്തിനിടയില്‍ സംഗതി ഇരിപ്പുണ്ട്, എടുത്തോളൂ എന്ന്. കത്തെഴുതാന്‍ കൂട്ടുകാരികള്‍ ഇല്ലാതിരുന്നവരും, ഹോസ്റ്റലിലെ സഹജീവികളും ആയിരുന്ന  എന്റെ എന്നത്തേയും പ്രിയ കൂട്ടുകാര്‍ക്ക്  ( ജിജോ, ജിഷ്ണു, അഭില്‍, ജയറാം, അനീഷ്‌, ജനീഷ് )  ഞാന്‍ വായിച്ചു കഴിഞ്ഞു സോര്‍ട്ട് ചെയ്തു കൊടുത്തിരുന്ന ചില കത്തുകള്‍ ആയിരുന്നു ആ കാലഘട്ടതില്‍ ആകെയുള്ള ഒരാശ്വാസം.  എനിക്ക് കത്തെഴുതി പഠിച്ചത് കൊണ്ട് ആ കിടാവിനു നല്ലതേ വന്നുള്ളൂ. എഴുത്തിന്റെ പാത അന്നത്തിന്റെ പാതയായി സ്വീകരിച്ച് ആളിപ്പോ ഒരു പത്രപ്രവര്‍ത്തകയാണ്.
             പില്‍ക്കാലത്ത് , തമ്മില്‍ അകന്നപ്പോള്‍ അന്നത്തെ ബുദ്ധിമോശത്തിനു ഈ വിവരദോഷി ആ കത്തുകളെല്ലാം എടുത്തു അഗ്നിഭഗവാന് ഊണ് കൊടുത്തു -  ഇന്നും ഞാന്‍ ഖേദിക്കുന്ന ഒരു പ്രവൃത്തി . ഇലയില്‍ വിളമ്പാതെ ഞാന്‍  സൂക്ഷിച്ചു വെച്ച ഒരു സുവനീര്‍ കത്ത് എന്റെ അമ്മയുടെ അന്വേഷണ കൌതുകത്തിന് ഇരയാവുകയും, ആയതിന്റെ ചമ്മലില്‍ ഞാന്‍ അത് കുനുകുനാ കുഞ്ഞു തുണ്ടുകളായി കീറി വായുവിലും ജലത്തിലും നിക്ഷേപിക്കുകയും ചെയ്തു. ഹാ.. നഷ്ടപ്പെട്ടു പോയ കത്തിന്റെ വില ഇപ്പോള്‍ തിരിച്ചറിയുകയാണ്.
                  പതിനൊന്നില്‍ തുടങ്ങിയ  ഈ കലാപരിപാടികള്‍ക്ക്  ഒരു ഗാപ്‌ ഉണ്ടായത്  കോളേജില്‍ പഠിക്കുമ്പോഴാണ്. സിഗരറ്റിനും മദ്യത്തിനും മെന്‍സ് ഹോസ്റ്റലിന്റെ ചുമരുകള്‍ക്കും നിരാശയ്ക്കും  (പ്രണയം മാത്രമല്ല കാരണം) ആത്മാവിനെ പണയം വെച്ചവന് പെണ്ണുങ്ങളെ ശ്രദ്ധിക്കാനും പ്രണയിക്കാനും സാഹചര്യങ്ങളും സമയവും  ഉണ്ടായിരുന്നില്ല. പക്ഷെ, അണ്ണാന്‍ മൂത്ത് മരംകേറ്റം മറന്ന ചരിത്രം കേട്ടുകേഴ്വി പോലും ഇല്ലാത്തതാണല്ലോ!!
          നഷ്ടപ്പെടാം.. പക്ഷെ , പ്രണയിക്കാതെ ഇരിക്കരുത് എന്നല്ലേ മലയാളത്തിന്റെ സ്വന്തം മകള്‍, വാക്കിലും നോക്കിലും എഴുത്തിലും എല്ലാം സ്നേഹം വാരിക്കോരി ചൊരിഞ്ഞ  ഒരു ഹൃദയം, മാധവിക്കുട്ടി എന്ന കമലാ സുരയ്യ   എഴുതിയത്.
             ഞാന്‍ പിന്നെയും പൂവമ്പന് എയ്യാന്‍ നിന്ന് കൊടുത്തു. മനസ്സ് നിറഞ്ഞു പ്രണയിച്ചു. ആത്മാവില്‍ തൊട്ടു കത്തുകള്‍ എഴുതി. ഒരു ചെറിയ വ്യത്യാസം മാത്രം- കടലാസ്സില്‍ നിന്നും എഴുത്ത് ഇലക്ട്രോണിക് രൂപത്തിലേക്ക്  മാറി. പണ്ട് പുസ്തകത്തിനിടയില്‍ വെച്ച് കൈമാറിയവ,  മാറിയ കാലഘട്ടത്തില്‍ ഇ-മെയില്‍ രൂപത്തില്‍ ഹൃദയതാളം ഏന്തി പറന്നു. കൈ വിട്ട ആയുധം, വാ വിട്ട വാക്ക്, അയച്ച ഇ-മെയില്‍ എന്നിവ തിരിച്ചെടുക്കാനാവില്ല, എങ്കിലും അതിനൊരു മെച്ചമുണ്ട്. അയച്ചതിന്റെ ഒരു കോപ്പി സെന്റ്‌ ബോക്സില്‍ കിടക്കും. കാലമെത്ര കഴിഞ്ഞാലും ഒന്ന് വീണ്ടും കണ്ണോടിക്കുവാന്‍., അന്ന് നടന്നവയെ കുറിച്ച ഒന്ന് ഓര്‍മിക്കുവാന്‍. വീണ്ടും ഒന്ന് പങ്കു വെക്കാന്‍ ഒക്കെയായി  സെന്റ്‌ ബോക്സില്‍ ഉണ്ടാവും അവ. ചിലപ്പോള്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ മാത്രമായി. ചിലപ്പോള്‍ ഒരു സ്ക്രീനില്‍ ഒതുങ്ങാത്തത്ര വലുതായി, ചിലപ്പോള്‍ കാമ്പും കഴമ്പുമില്ലാതെ, ചിലപ്പോള്‍ ഹൃദയത്തിന്റെ നേര്‍ക്കാഴ്ചയായി ആ കത്തുകള്‍ അങ്ങിനെ കിടക്കും. എന്റെ പ്രിയപ്പെട്ടവര്‍ക്കായി ഞാന്‍ അതില്‍ രണ്ടെണ്ണം പങ്കു വെക്കാം. ഞാന്‍ എഴുതിയവയാണ്. ഒരു ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവിനെ ഞാന്‍ അങ്ങനെ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു. പൈങ്കിളി ആയേക്കാം. പക്ഷെ ആ കിളി പാടാതെ പ്രണയമുണ്ടോ?
             രണ്ടും രണ്ടു വ്യത്യസ്ത അവസ്ഥകളില്‍ എഴുതിയവയാണ്. ഒരെണ്ണം അങ്ങ്  മുകളിലുണ്ട്. ഒരെണ്ണം ഇതാ ഇവിടെയും. ഇവിടെ ഉള്ളതു , ലണ്ടനില്‍ അഹോരാത്രം വിയര്‍പ്പൊഴുക്കി ഒളിമ്പിക്സ് വിജയിപ്പിക്കുവാന്‍ ശ്രമിക്കുന്ന  എന്റെ വല്യേട്ടന്‍ മുരളിയേട്ടന്റെയും , അദ്ദേഹത്തിനു ശമ്പളം കൊടുക്കുന്ന സായിപ്പിനും സമര്‍പ്പിച്ചു കൊണ്ട് ഇംഗ്ലീഷില്‍ ആണ്. ഇരിക്കട്ടേന്ന്... :)

Thanks:Njanum Pinne Njanum

No comments:

Post a Comment