Thursday, 25 October 2012

ആത്മവിശ്വാസം ഉണ്ടായിരുന്നു

                    നേടിയത് കോണ്‍ഫിഡന്‍സ്
മിസ്സിങ്ങുകളില്ലാത്ത മുന്നേറ്റം. അതിന് പിന്‍ബലമായി നിറഞ്ഞ ആത്മവിശ്വാസം. മിസ് കേരള കിരീടം അണിയാന്‍ കഴിഞ്ഞതിനു പിന്നിലും ഈ ആത്മവിശ്വാസം തന്നെ -മിസ് കേരള 2012 ദീപ്തി സതി പറയുന്നു.
മത്സരത്തിലെ എല്ലാ റൗണ്ടിലും തിളങ്ങാന്‍ തനിക്ക് കൂട്ടായത് അവസരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവാണെന്ന് ഈ ഇരുപത്തിമൂന്നുകാരി. പിന്നെ, ദൈവത്തിന്റെയും അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും.
ഒപ്പം മത്സരിച്ച 20 പേരെ പിന്നിലാക്കി സുന്ദരിപ്പട്ടം അണിയുമെന്ന് ഉറച്ച പ്രതീക്ഷയൊന്നുമില്ലായിരുന്നു. എങ്കിലും ആത്മവിശ്വാസം ഉണ്ടായിരുന്നു. റാമ്പിന്റെ മായിക പ്രഭയില്‍ ആത്മവിശ്വാസം കൈവിടാവുന്ന അവസരങ്ങളില്‍ മറ്റുള്ളവരെക്കാള്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞുവെന്ന് മുംബൈയില്‍ വിദ്യാര്‍ഥിനിയായ ദീപ്തി സ്വയം വിലയിരുത്തുന്നു.

കരിയറില്‍ ഡബിള്‍ ട്രാക്കിട്ട് മോഡലിങ് രംഗത്തും മാനേജ്‌മെന്റ് രംഗത്തും മുന്നേറണമെന്നതാണ് ആഗ്രഹം. എറണാകുളം പച്ചാളം ചൂരപ്പറമ്പില്‍ വേരുകളുള്ള കുടുംബത്തിലെ ഒറ്റ മകളായ ദീപ്തി ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. മലയാളം ശരിക്ക് വഴങ്ങാത്ത ദീപ്തി മാതൃഭാഷ എന്ന നിലയില്‍ മലയാളത്തോടുള്ള സ്‌നേഹം പക്ഷേ, ഉള്ളില്‍ ഏറെ കാത്തുസൂക്ഷിക്കുന്നു. അച്ഛന്‍ ദിവ്യേഷ് സതി മുംബൈയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്. അമ്മ മാധുരി സതി വീട്ടമ്മയും.
ഭക്ഷണ കാര്യത്തില്‍ നിര്‍ബന്ധങ്ങളൊന്നുമില്ലാത്ത ദീപ്തിക്ക് അമ്മ ഉണ്ടാക്കിക്കൊടുക്കുന്ന എന്തും കഴിക്കാന്‍ ഏറെ ഇഷ്ടമാണ്.
കൂടുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണം?
-ഇറ്റാലിയന്‍ പാസ്ത, ചൈനീസും ഇഷ്ടം തന്നെ.
വേഷങ്ങളില്‍ സാരി.
ഇഷ്ടനടന്‍ -രണ്‍ബീര്‍ കപൂര്‍ പിന്നെ, ഋത്വിക് റോഷനും
മലയാളത്തില്‍ നടിമാരെപ്പറ്റി വലിയ പിടിയില്ല. മമ്മൂട്ടിയെ ഇഷ്ടമാണ്. തമിഴ്‌നടന്‍ സൂര്യയും ഇഷ്ടക്കാരുടെ പട്ടികയിലുണ്ട്.
അടുത്ത നീക്കം?-എം.ബി.എ. ക്യാറ്റിന് തയ്യാറെടുക്കുന്നു.
പിന്നെ, മിസ് കേരള തരുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. മിസ് കേരള പട്ടം കെട്ടിയ ദീപ്തി വാനിലുയരുകയാണ്, പ്രശസ്തിയുടെയും കൂട്ടത്തില്‍ അല്പം പത്രാസിന്റെയുമൊക്കെ വിശാലമായ ആകാശത്തേക്ക്.
Thanks: Mathrubhumi

No comments:

Post a Comment